റൊട്ടിയും പനീറും കഴിച്ച രണ്ടുവയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിന് പൂട്ട് വീഴുമോ?

ഹൈദരാബാദ്: ഹോട്ടലില്‍ നിന്ന് റൊട്ടിയും പനീറും കഴിച്ച രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ ബെഗുംപേട്ടിലെ മാനസരോവര്‍ ഹോട്ടലിലെ ഭക്ഷണമാണ് കുട്ടിയുടെ ജീവനെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

യുഎസിലേക്ക് പോകാനുള്ള വിസയ്ക്കായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനാണ് കുട്ടിയുടെ പിതാവും ബംഗളൂരവില്‍ എഞ്ചിനീയറുമായ രവി നാരായണന്‍ കുടുംബത്തോടൊപ്പം ബെഗുംപേട്ടിലെത്തിയത്. ഹോട്ടലില്‍ നിന്ന് പ്രഭാതക്ഷണം കഴിച്ച ശേഷം ഇവര്‍ കൈവിരല്‍ രേഖകള്‍ നല്‍കാനായി കോണ്‍സലേറ്റിലേക്ക് പോയി. വൈകിട്ട് തിരികെ ഹോട്ടലിലെത്തിയപ്പോള്‍ റൊട്ടിയും പനീര്‍ കറിയും കഴിച്ചു. അതേ ഹോട്ടലില്‍ തന്നെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഭക്ഷണം കഴിച്ച് കിടക്കാന്‍ നേരം രവിക്കും വിഹാനും ഛര്‍ദ്ദിയും വയര്‍വേദനയും ഉണ്ടായി. തുടര്‍ന്ന് ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടെ ഇയാളുടെ ഭാര്യ ഫോണില്‍ വിളിച്ച് കുഞ്ഞ് അബോധാവസ്ഥയിലായെന്ന് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പഴകിയ ഭക്ഷണമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമെ പറയാന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top