തമിഴ്‌നാട്ടില്‍ അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ടു പേര്‍ മരിച്ചു ; 28 പേര്‍ ആശുപത്രിയില്‍

death

കോയമ്പത്തൂര്‍: തമിഴ്‌ നാട്ടില്‍ അമ്പലത്തില്‍ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു. 28 പേരെ മേട്ടുപാളയത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദം കഴിച്ച രണ്ടു സ്ത്രീകളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മേട്ടുപാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീകളാണ് മരിച്ചത്. പ്രസാദം ഭക്ഷിച്ച ഉടന്‍ ഇവര്‍ക്ക് തളര്‍ച്ചയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേട്ടുപ്പാളയത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാവിലെയാണ് ലോകനായകി, സാവിത്രി എന്നീ സ്ത്രീകള്‍ മരണമടഞ്ഞത്. കുട്ടികള്‍ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച് പാചകം ചെയ്തതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Top