രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കോഴിക്കോട്: നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു.

എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോൾ പരാതികൾ സ്വാഭാവികമാണെന്നും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

നാല് ദിവസം മുമ്പ് തൃക്കൂർ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകർ വെടിവെച്ചുകൊന്നിരുന്നു. 4 കിലോമീറ്റർ അകലെയുള്ള വനത്തിൽ നിന്നാണ് പന്നികളെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസർ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.പി. പ്രജീഷാണ് പന്നിയെ വെടിവച്ചത്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവിലുള്ളത്.

Top