കാവല്‍ക്കാരെ മര്‍ദ്ദിച്ച് അവശരാക്കി മദ്യശാലയില്‍ നിന്ന് വില കൂടിയ മദ്യം കവര്‍ന്നു

ചെങ്ങന്നൂര്‍: സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി മദ്യശാലയില്‍ നിന്ന് വിലകൂടിയ മദ്യം കവര്‍ന്നു. ചെങ്ങന്നൂരിലെ പാലച്ചുവടുള്ള മദ്യശാലയിലാണ് സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

മോഷണം നടത്തിയതിനുശേഷം പ്രതികള്‍ ജീവനക്കാരുടെ ബൈക്കുമായി മുങ്ങി. മാവേലിക്കരയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഈ ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ മദ്യശാലയിലെ ജീവനക്കാരായ നൂറനാട് സ്വദേശി സുരേഷ് (47) ചെന്നിത്തല സ്വദേശി സുധാകരന്‍ (58) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന് എത്തിയ പ്രതികള്‍ സുരേഷിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. ഇത് തടയാനെത്തിയ സുധാകരനെയും മര്‍ദ്ദിച്ച് അവശനാക്കി. താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്ന് പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കയറിയത്.

ജീവനക്കാര്‍ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top