ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ചെട്ടിക്കുളങ്ങര : ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെട്ടികുളങ്ങരയ്ക്കടുത്ത് പത്തിയൂര്‍ ഇടശ്ശേരി കോട്ടൂര്‍ അമ്പലത്തിനു സമീപം കല്ലുപുരയില്‍ വീട്ടില്‍ തുഷാര്‍ (15), ഇടശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (15) എന്നിവരാണ് മരിച്ചത്.

കണ്ണമംഗലം മഹാദേവ ക്ഷേത്രത്തിലെ കുളത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. സല്‍മാനും തുഷാറും പത്തിയൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ്. സ്‌കൂളില്‍നിന്ന് സുഗമ ഹിന്ദി പരീക്ഷയെഴുതിയ ശേഷമാണ് ഇരുവരും രണ്ടു കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ പോയത്.

പത്തോളം കൂട്ടുകാരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. തുഷാറും സല്‍മാനും മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ കുളത്തിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.

പിന്നീട് മാവേലിക്കരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

Top