പത്തനംതിട്ടയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു

റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ചേത്തയ്ക്കല്‍ പിച്ചനാട്ട് കണ്ടത്തില്‍ പി.എസ്. പ്രസാദിന്റെ മകൻ അഭിഷേക്, പത്മവിലാസം അജിത്ത്കുമാറിന്റെ മകന്‍ അഭിജിത്ത് എന്നിവരാണ് മരിച്ചത്. അഭിജിത്ത് റാന്നി സിറ്റഡൽ സ്‌കൂൾ വിദ്യാർഥിയും, അഭിഷേക് കൊല്ലമുള ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ വിദ്യാർഥിയുമാണ്.

വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഇരുവരും സുഹൃത്ത്, കുളത്തുങ്കൽ ദുർഗ്ഗാദത്തും ചേർന്നാണ് മൂന്നുകിലോമീറ്ററോളം അകലെയുള്ള മാടത്തരുവിയിൽ കുളിക്കാനെത്തിയത്. മൂന്നുപേരും അയല്‍വാസികളാണ്. സെല്‍ഫിയെടുക്കുന്നതിനായി മോബൈൽ ഫോൺ എടുക്കുന്നതിനായി ദുർഗ്ഗാദത്ത് കരയിലേക്ക് പോയി. തിരികെ വന്നപ്പോൾ  അഭിഷേകിനെയും അഭിജിത്തിനെയും കണ്ടില്ല. വിളിച്ചു നോക്കിയിട്ടും ഫലമില്ലാത്തതിനെ തുടർന്ന് ചേത്തയ്ക്കലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.

ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ അഭിഷേകിനെ മന്ദമരുതിയിലെയും, അഭിജിത്തിനെ റാന്നിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ‌റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Top