വിവിധ സ്ഥലങ്ങളില്‍ നിന്നായി വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ ഇടുക്കിയിൽ അറസ്റ്റില്‍

ഇടുക്കി: വിവിധ സ്ഥലങ്ങളില്‍ നിന്നായി വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുമളി രണ്ടാം മൈല്‍ കോക്കാട്ട് കോളനി അമ്മയാര്‍ ഇല്ലം മണികണ്ഠന്‍ (മണി 23), കുമളിയിലെ ആക്രിക്കട ഉടമ വനിതാ ഇല്ലം തങ്കരാജ് (38) എന്നിവരാണ് പിടിയിലായത്.

രണ്ടുവര്‍ഷം മുന്‍പു മോഷണം പോയ ഓട്ടോറിക്ഷയുടെ പിന്‍സീറ്റ് മറ്റൊരു ഓട്ടോയില്‍ ഘടിപ്പിച്ചിരിക്കുന്നതായി ഡിവൈഎസ്പി വി.എ. നിഷാദ് മോന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 2021 മേയില്‍ കുമളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കും അതേ വര്‍ഷം സെപ്തംബറില്‍ കട്ടപ്പന കൈരളപ്പടിയില്‍ നിന്നും ഡിസംബറില്‍ വള്ളക്കടവില്‍ നിന്നും ഓട്ടോറിക്ഷയുമാണ് മണികണ്ഠന്‍ മോഷ്ടിച്ചത്. കൈരളിപ്പടിയില്‍ നിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയശേഷം കുറച്ചുനാള്‍ കൈവശം വച്ചു. തുടര്‍ന്നു സ്വന്തം വാഹനമാണെന്ന വ്യാജേന വില്‍ക്കാന്‍ വിവിധ ആക്രിക്കടയില്‍ എത്തിയെങ്കിലും രേഖകള്‍ ഇല്ലാതെ വാഹനം എടുക്കാതെ വന്നതോടെ നിസാര വിലക്ക് തങ്കരാജിന്റെ കടയില്‍ വിറ്റു. പിന്നീട് വള്ളക്കടവില്‍ നിന്ന് മോഷ്ടിച്ച ഓട്ടോയും ഇയാള്‍ക്ക് വിറ്റു.

ഡിവൈഎസ്പി വി.എ നിഷാദ് മോന്‍, എസ്എച്ച്ഒ വിശാല്‍ ജോണ്‍സന്‍, എസ്‌ഐ സജി മോന്‍ ജോസഫ്, സിപിഒമാരായ കെ.എം.ബിജു, പി.എസ്.സുബിന്‍, വി.കെ.അനീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Top