അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സ്ഥിതി നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം അഞ്ച് വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. യുവതി വെടിയുതിര്‍ത്തതോടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ പള്ളിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍, വെടിയുതിര്‍ത്ത യുവതിയെ വെടിവെച്ച് കൊന്നു. തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞുവെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. 45000ത്തോളം പേര്‍ ദിവസേന പ്രാര്‍ത്ഥനക്കെത്തുന്ന മെഗാ ചര്‍ച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്.

Top