വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവം; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ സ്‌കൂൾ ബസ് ഡ്രൈവർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം ചില്ലിതോട് കക്കാട്ടിൽ അശ്വിൻ ശശി (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് (ജോജു- 41 ) എന്നിവരെയാണ് പിടികൂടിയത്.

അശ്വിനെ പൊലിസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്. അടിമാലി വാളറയിലെ പ്രമുഖ സർക്കാർ സ്‌കൂളിൽ യുവജനോത്സവം നടന്നപ്പോൾ മദ്യ ലഹരിയിലായിരുന്ന ഏതാനും വിദ്യാർഥികളെ അധ്യാപകർ പിടികൂടിയിരുന്നു.സ്‌കൂളിൽ കുട്ടികളെ ജീപ്പിൽ കൊണ്ടുവിടുന്ന അശ്വിൻ ശശിയാണ് മദ്യം നൽകിയതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ പറഞ്ഞു.

വിവരം പിന്നീട് പിടിഎ കമ്മിറ്റിയെ അറിയിച്ചു. നാട്ടുകാരും അധ്യാപകരും അശ്വിൻ ശശിയെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പൊലീസിന് കൈമാറി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അടിമാലിയിലെ പ്രമുഖ സ്‌കൂളിലെ ബസ് ഡ്രൈവറായ ജോജുവാണ് മദ്യം നൽകിയതെന്ന് ഇയാൾ പറഞ്ഞു.

തുടർന്ന് എക്‌സൈസിന്റെ സഹായം തേടിയ പൊലീസ് അശ്വിനെകൊണ്ട് ജോജുവിനെ വിളിപ്പിച്ച് മദ്യം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഓട്ടോയിൽ ഒരു ലിറ്റർ മദ്യവുമായി വരുന്നതിനിടെ ജോജുവിനെയും പിടികൂടുകയായിരുന്നു.

Top