അടിമാലി ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

ഇടുക്കി : അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐഎം അടിമാലി ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിൻ എന്നവരാണ് പിടിയിലായത്. എസ് സി- എസ് ടി കമ്മീഷൻ റിപ്പോർട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. സംഭവത്തിനു ശേഷം പൂപ്പാറയിലെ ഒരു തോട്ടത്തിൽ പണിക്കായി പോയ മർദ്ദനമേറ്റ വിനീതിനെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി മൊഴി രേഖപ്പെടുത്തി.

അടിമാലി സ്വദേശികളായ ജസ്റ്റിനും, സഞ്ജുവും ഉത്സവപ്പറമ്പിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് മൊഴി. ഇതിനു പിന്നാലെയാണ് എസ് സി – എസ് ടി പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അടിമാലി പൊലീസ് കേസെടുത്തത്. പ്രതികളിൽ ഒരാളായ ജസ്റ്റിനെ ഇന്ന് രാവിലെ ഇയാളുടെ വീട്ടിൽ നിന്ന് പൊലിസ് പിടികൂടി. ഒളിവിൽ ആയിരുന്ന സഞ്ജു വൈകിട്ട് അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top