ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്; കേരളം ആശങ്കയില്‍

തിരുവനന്തപുരം: ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തിയ 2 പേരും ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍. ഇവരുടെ സാംപിള്‍ ജനിതകശ്രേണീകരണത്തിനായി അയച്ചു. ഇവയുടെ ഫലം ലഭിച്ചിട്ടില്ല.

ബ്രിട്ടനില്‍ നിന്നു കോഴിക്കോട്ടെത്തി കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകനെയും അമ്മയെയും ബീച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ സാംപിള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ മാസം 21ന് എത്തിയ ആരോഗ്യ പ്രവര്‍ത്തകന് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ഇവര്‍ മൂന്നു നാലു ജില്ലകളില്‍ ട്രെയിനില്‍ ഉള്‍പ്പെടെ യാത്ര ചെയ്തിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നുണ്ട്.

ജര്‍മനിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ എത്തിയ തമിഴ്‌നാട് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാംപിള്‍ ജനിതക ശ്രേണീകരണത്തിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒമൈക്രോണ്‍ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവായ 68 പേര്‍ നിരീക്ഷണത്തിലാണ്. മഹാരാഷ്ട്ര (28), തെലങ്കാന (13), ഡല്‍ഹി (12), രാജസ്ഥാന്‍ (9), തമിഴ്‌നാട് (3), കേരളം (3) എന്നീ സംസ്ഥാനങ്ങളിലാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നു ജയ്പുരിലെത്തിയ കുടുംബത്തിലെ 9 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ചൈന (ഹോങ്കോങ് ഉള്‍പ്പെടെ), ന്യൂസീലന്‍ഡ്, ഇസ്രയേല്‍, ബ്രസീല്‍, ബോട്‌സ്വാന, മൊറീഷ്യസ്, സിംബാബ്വെ, ബംഗ്ലദേശ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയാണ് റിസ്‌ക് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നായി തിരിച്ചെത്തിയ 16,000 യാത്രക്കാരെ പരിശോധിച്ചുവെന്നും ഇതില്‍ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പാര്‍ലമെന്റില്‍ അറിയിച്ചു. നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല; എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ട് – മന്ത്രി പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ 2 പേര്‍ക്കു മാത്രമാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ ബെംഗളൂരുവിലെ 46 വയസ്സുകാരനായ ഡോക്ടര്‍ക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ല എന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി ഇടപഴകിയ 5 പേരും പോസിറ്റീവായിട്ടുണ്ട്. ഇവരുടെയും ജനിതകശ്രേണീകരണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഡോക്ടര്‍ക്കു കോവിഡ് വന്നതെങ്ങനെയെന്ന് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ഈ രീതിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നു പരിശോധിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചു.

Top