മലപ്പുറം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ പൊന്നാനിയ്ക്ക് സമീപം കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
മത്സ്യതൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ കോസ്റ്റല്‍ പൊലീസ് കരയ്‌ക്കെത്തിച്ചു.
നേരത്തെ, ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.
ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഐ.എന്‍.എസ് അഭിനവ് കപ്പല്‍ ഉള്‍ക്കടലില്‍ നിന്നും ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി.
തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം കണ്ടെത്തിയത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍ രാജ്, വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് , പെല്‍ക്കിസ്, റാഫി, ആന്റണി എന്നീ നാല് മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെട്ട രണ്ടാമത്തെ തെരച്ചില്‍ സംഘം നേവിയുടെ കപ്പലായ ഐ.എന്‍. എസ് സുജാതയില്‍ ഉള്‍ക്കടലിലെ തെരച്ചില്‍ തുടര്‍ന്നുവരികയാണ്.
അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
റവന്യു വകുപ്പ് പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്.
സര്‍ക്കാര്‍ കണക്കനുസരിച്ച് ഇതുവരെ മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ കൂടി തിരിച്ചറിയാനുണ്ട്.
മുന്‍പട്ടികകളില്‍ പേരുകളിലുണ്ടായിരുന്ന ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്.ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിടവെയാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തു വരുന്നത്.
നാവിക സേന ഞായറാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.