ഹിമാചലിലെ മണ്ണിടിച്ചില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കും. മണ്ണിടിച്ചിലില്‍ 11 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് നടത്തുന്ന ഇന്നത്തെ തെരച്ചില്‍ അവസാനിച്ചു. നാളെ വീണ്ടും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്.

മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്ത നിവാരണ സേനയുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേത്യത്വം നല്‍കിയത്. പിന്നാലെ ദേശീയ ദുരന്തനിവാരണസേനയുടെ 25 പേര്‍ അടങ്ങുന്ന സംഘവും എത്തി. മണ്ണിടിയില്‍ ആളുകള്‍ കുടുങ്ങിക്കിടന്നുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് തെരച്ചില്‍. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നല്‍കി.

Top