ജോഷിമഠില്‍ രണ്ട് ഹോട്ടലുകള്‍ പൊളിക്കും, കുടുംബങ്ങള്‍ക്ക് ഒന്നരലക്ഷം സഹായധനം

ദില്ലി: ജോഷിമഠിന് പുറമേ തെഹ്‍രിയിലെ ചമ്പയിലും വിള്ളല്‍. ജോഷിമഠിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കില്ല. രണ്ട് ഹോട്ടലുകൾ അല്ലാതെ മറ്റ് കെട്ടിടങ്ങൾ പൊളിക്കില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി മീനാക്ഷി സുന്ദരം വ്യക്തമാക്കി. ജനുവരി ഏഴിന് ശേഷം പുതിയ വിള്ളലുകൾ രൂപപ്പെട്ടിട്ടില്ല. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപ സഹായധനം നൽകും.

വീട് മാറുന്നതിനും മറ്റ് അടിയന്തരാവശ്യങ്ങൾക്കുമായി ആദ്യഘട്ടത്തിൽ അമ്പതിനായിരം രൂപ നൽകും. ബാക്കി പിന്നീടും നൽകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ജോഷിമഠിൽ 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് വിള്ളൽ രൂപപ്പെട്ടത്. ഇതിൽ 86 കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിൽ ഉള്ളത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 131 കുടുംബങ്ങളിലെ 400 ലധികം പേരെ മാറ്റി താമസിപ്പിക്കാൻ ആയി.

Top