two get life imprisonment for sending parcel bomb to lover in west bengal

court-order

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാമുകിയ്ക്ക് പാഴ്‌സല്‍ ബോംബ് അയച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം. രാജ്കുമാര്‍ ഋഷി, പ്രിന്‍സ് ഘോഷ് എന്നിവര്‍ക്കാണ് മാല്‍ദ കോടതി ശിക്ഷ വിധിച്ചത്.

.അപര്‍ണ ഘോഷ് എന്ന അധ്യാപികയ്ക്ക് പാഴ്‌സല്‍ ബോംബ് അയച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായിരുന്ന പ്രിന്‍സ് ഘോഷ് പ്രണയം നിഷേധിച്ചതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തി.

മാല്‍ദയിലെ മലഞ്ചപ്പള്ളിയില്‍ 2011ല്‍ ആണ് സംഭവം നടന്നത്. കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചാണ് പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്.

മെക്കാനിക്കായ പ്രിന്‍സ് ഘോഷ് പുസ്തകത്തിനുള്ളില്‍ ഘടിപ്പിച്ച ബോംബ് പാഴ്‌സലായി അയയ്ക്കുകയായിരുന്നു. പുസ്തകം തുറക്കുമ്പോള്‍ ബോംബ് സ്‌ഫോടനം നടക്കുന്ന വിധത്തിലായിരുന്നു ബോംബ് ക്രമീകരിച്ചിരുന്നത്.

പാഴ്‌സല്‍ ലഭിച്ച അപര്‍ണ, തനിക്കു ലഭിച്ച പുസ്തകം തുറക്കുകയും സ്‌ഫോടനം സംഭവിക്കുകയുമായിരുന്നു.

സംഗീതം പുറപ്പെടുവിക്കുന്ന ആശംസാ കാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ സുഹൃത്ത് രാജ്കുമാര്‍ ഋഷിയുടെ സഹായത്തോടെയായിരുന്നു പാഴ്‌സല്‍ ബോംബ് നിര്‍മിച്ചത്.

തുടര്‍ന്ന് കൊറിയര്‍ സര്‍വ്വീസ് മുഖേന പാഴ്‌സല്‍ അപര്‍ണ ഘോഷിന് അയച്ചുകൊടുക്കുകയായിരുന്നു. കൊറിയര്‍ കമ്പനിയില്‍ നല്‍കിയിരുന്ന അഡ്രസ് പിന്‍തുടര്‍ന്നാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

Top