ഡല്‍ഹിയിലെ സംഘര്‍ഷം; കുറ്റവാളികളും സംഘങ്ങളും പൊലീസിന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ അവരുടെ കൂട്ടാളികളും നിരീക്ഷണത്തിലെന്ന് സൂചന. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാസിര്‍, എതിരാളിയായ ഇര്‍ഫാന്‍ ചെന്നു എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിധ്യം പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമങ്ങള്‍ക്കിടെ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്, കല്ലേറ്, വാഹനങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയ്ക്കിടെ ഇവര്‍ സുരക്ഷാ ക്യാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന അക്രമങ്ങളില്‍ കലാപകാരികള്‍ 500 റൗണ്ടിനു മുകളില്‍ വെടിയുതിര്‍ത്തിട്ടുണ്ടെന്നാണു വിലയിരുത്തല്‍. അക്രമികള്‍ക്കു വന്‍ തോതില്‍ ആയുധങ്ങളും വെടിമരുന്നും ലഭിച്ചിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്ന അന്വേഷണ സംഘം, ഗുണ്ടാ സംഘങ്ങളെ ചിലര്‍ കലാപത്തിനായി ഉപയോഗിക്കുന്നതാകാമെന്നും വ്യക്തമാക്കി.

അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്‌സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയില്‍നിന്നു രക്ഷപ്പെടുന്നതിനായി അക്രമികള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവര്‍ത്തിക്കുന്നത്. വീടുകളുടെ മുകള്‍ ഭാഗം, ബാല്‍ക്കണികള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച കല്ലുകളും നാടന്‍ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top