സമരത്തില്‍ നിന്ന് പിന്മാറി രണ്ട് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) യും ഭാരതീയ കിസാന്‍ യൂണിനും (ഭാനു) സമരത്തില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷത്തില്‍ അപലപിച്ചും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനൊപ്പം തുടരാനാവില്ലെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് പിന്‍മാറ്റം.

‘വ്യത്യസ്ത ആശയമുള്ള ഒരാളോടൊപ്പം പ്രതിഷേധം മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് അവര്‍ക്ക് നല്ലത് നേരുന്നു. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി ഈ സമരത്തില്‍ നിന്ന് പിന്മാറുന്നു.’ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി നേതാവ് വി.എം.സിങ് പറഞ്ഞു.

രാകേഷ് ടികായത് നേതൃത്വം നല്‍കുന്ന പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മിനിമം താങ്ങുവില ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരും എന്നാല്‍, ഈ രൂപത്തിലുള്ള പ്രതിഷേധത്തോടൊപ്പം നില്‍ക്കില്ല. ആളുകളെ രക്തസാക്ഷികളാക്കാനോ മര്‍ദ്ദിക്കുന്നതിനോ അല്ല തങ്ങള്‍ ഇവിടെ വന്നിട്ടുള്ളതെന്നും വി.എം.സിങ് കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാകേഷ് ടികായത്തും വി.എം.സിങും ഉള്‍പ്പടെയുള്ള ഒമ്പതോളം കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, സംയുക്ത സമരസമിതി പിളര്‍ന്നതല്ലെന്നും കേന്ദ്ര നിലപാടുള്ളവരെ ഒഴിവാക്കിയതാണെന്നുമാണ് മറുഭാഗത്തിന്റെ വാദം.

 

 

Top