കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രംബാന്‍ ജില്ലയിലെ ബടോടില്‍ ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. വീടുകളില്‍ കയറിയ തീവ്രവാദികള്‍ ഏതാനും പേരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. രാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ബടോടില്‍ ബസ് തടഞ്ഞു നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ഈ മേഖല സംയുക്ത സേന വളഞ്ഞിരിക്കുകയാണ്. രണ്ടിടത്ത് സ്ഫോടനങ്ങള്‍ നടന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
അതിര്‍ത്തിക്കടുത്ത് ഗന്ദര്‍ബലില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു.

അതിനിടെ ശ്രീനഗറില്‍ ജനവാസ മേഖലയിലേക്ക് ഭീകരന്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍.പി.എഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കില്ല.

Top