കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.

നാദാപുരം സ്വദേശികളായ നാലും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ടു പേരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുടുംബങ്ങളിലാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഇതിനെ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി.

രോഗം ബാധിച്ച പരിസരത്തെ വീട്ടുകാര്‍ക്കായി കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചെങ്കിലും രോഗ ബാധിതരുടെ വീട്ടില്‍ നിന്നുപോലും ആരും എത്തിയില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

നിരന്തരം ബോധവല്‍ക്കരണം നടത്തിയിട്ടും ആളുകള്‍ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

മൂന്നു തവണയായി മരുന്നു കുത്തിവെക്കേണ്ടതാണ്. ആദ്യത്തെ കുത്തിവെപ്പിന് ശേഷം മുപ്പതാം ദിനവും പിന്നീട് ആറുമാസം കഴിഞ്ഞുമാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത്

Top