കടുവയുടെ തോലും, എല്ലുകളും കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍

tiger

ബന്‍ബാസ: ഉത്തര്‍ പ്രദേശിലെ ചമ്പാവത്തിലെ ബന്‍ബാസയില്‍ കടുവയുടെ തോലുകളും, എല്ലുകളും കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. 8.3 കിലോ എല്ലുകളും, 2.48 മീറ്റര്‍ നീളമുള്ള കടുവയുടെ തോലുമായാണ് ഇവര്‍ പിടിയിലായത്.

എട്ട് മാസം മുമ്പ് ഉത്തര്‍പ്രദേശിലെ ദുഡ്വാ നാഷണല്‍ പാര്‍ക്കില്‍ ഒരു കടുവ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നില്‍ ഇവരാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഉത്തരാഖണ്ഡ് ഖാട്ടിമ പ്രദേശത്ത് പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രണ്ടുപേരും പിടിയിലായത്.

കടുവ തോല്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട രാജു, മഹാവീര്‍ എന്നിവര്‍ നേപ്പാള്‍ ബോര്‍ഡറിലൂടെയാണ് ഖാട്ടിമ റേഞ്ചിലേക്ക് കടന്നതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തി പ്രദേശമായിരുന്നതിനാല്‍ ചമ്പാവത്ത് പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ബാബുലാല്‍ പറഞ്ഞു.

വിഷം കൊടുത്താണ് കടവുയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു, കടുവതോലുകളും എല്ലുകളും കൈമാറാനുള്ള നല്ല സ്ഥലത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും തുടര്‍ന്ന് ഡല്‍ഹി സ്വദേശിയുമായി ഖാട്ടിമയില്‍ വെച്ച് കരാര്‍ ഉറപ്പിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേ സമയം എട്ടു വയസുള്ള കടുവയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പിടിച്ചെടുത്ത തോലിന് 2.48 മീറ്റര്‍ നീളമാണുള്ളത്. അതുകൊണ്ട് തന്നെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Top