കൊലക്കേസ് പ്രതിയുടെ കൊലപാതകം: രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വഴയില സ്വദേശി മണിച്ചനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ദീപക് ലാൽ, അരുൺ പി രാജീവ്‌ എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെത്തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമത്തിൽ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റിരുന്നു. അക്രമത്തിന് പിന്നിൽ ഗുണ്ടാപകയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആറാംകല്ലിലെ ആരാമം ലോഡ്ജിൽ നാലുപേർ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവർ തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു.

കൂടെയുണ്ടായിരുന്ന ദീപക്കിന്റേയും അരുണിന്റേയും ആക്രമണത്തിൽ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചൻ മരിക്കുകയായിരുന്നു.

2011ലെ ഒരു ഇരട്ടകൊലപാതക കേസ് പ്രതിയാണ് മണിച്ചൻ. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹരികുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Top