റേഡിയോ ജോക്കി രാജേഷ് വധത്തിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാർ; ശിക്ഷ 16ന്

തിരുവനന്തപുരം : മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ (34) വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്ന് ഒന്നാം അഡി.സെഷൻസ് കോടതി. നാലു മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. ശിക്ഷ 16ന് വിധിക്കും. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിനു ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

കൂറുമാറിയ രാജേഷിന്റെ സുഹൃത്തും പ്രധാന സാക്ഷിയുമായ കുട്ടനെതിരെ കോടതി കേസെടുത്തില്ല. കുട്ടൻ ആദ്യം പറഞ്ഞ മൊഴി കോടതി സ്വീകരിച്ചു. പ്രോസിക്യൂഷൻ സാക്ഷി മനോജിനെതിരെ കോടതി കേസെടുത്തു. പ്രതികൾക്കു വാഹനം ഏർപ്പാടാക്കിയത് മനോജായിരുന്നു. ഐപിസി 201 ( തെളിവ് നശിപ്പിക്കൽ), ഐപിസി 449 ( അതിക്രമിച്ച് കയറൽ, ഐപിസി 326 ( മാരകമായി മുറിവേൽപ്പിക്കൽ), 302 (കൊലപാതകം) എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാധാകൃഷ്ണ കുറുപ്പിന്റെയും വസന്ത കുമാരിയുടെയും മകനായ രാജേഷിനെ 2018 മാർച്ച് 27നു പുലർച്ചെ 2.30നാണു മടവൂർ ജംക‌്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കാർഡിങ് സ്റ്റുഡിയോയിലിരിക്കെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്ത് വെള്ളല്ലൂർ സ്വദേശി കുട്ടന്(50) തോളിനും കൈയ്ക്കും വെട്ടേറ്റിരുന്നു.

10 വർഷത്തോളം സ്വകാര്യചാനലിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിന് 2016 ജൂണിൽ ഖത്തറിൽ ജോലി ലഭിച്ചിരുന്നു. പത്തുമാസം ഖത്തറിൽ ജോലി ചെയ്തു. 2017 മേയിൽ മടങ്ങിയെത്തിയ ശേഷമാണ് റിക്കാർഡിങ് സ്റ്റുഡിയോ ആരംഭിച്ചതും നാടൻപാട്ട് സംഘത്തിൽ ചേർന്നതും. ഖത്തറിലായിരുന്നപ്പോൾ സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണു കൊലപാതകത്തിൽ കലാശിച്ചത്. രാജേഷ് കൊല്ലപ്പെടുമ്പോൾ ഭാര്യ രോഹിണി എട്ടുമാസം ഗർഭിണിയായിരുന്നു.

കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല കിഴക്കേപ്പുറം ഷിജിന ഷിഹാബ് എന്നിവരെയാണു വെറുതെ വിട്ടത്.

Top