ട്വിറ്റര്‍ ഇന്ത്യയുടെ മാര്‍ക്കറ്റിങ് മേധാവിയടക്കം മുഴുവന്‍ ജീവനക്കാരും പുറത്ത്; കൂട്ട പിരിച്ചുവിടല്‍ തുടരുന്നു

ഡൽഹി: ട്വിറ്ററിന്റെ നിയന്ത്രണം ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ തുടങ്ങിയ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടി തുടരുന്നു. ട്വിറ്റർ ഇന്ത്യയുടെ മാർക്കറ്റിങ്, കമ്മ്യൂണിക്കേറ്റിങ്, പാർട്‌നർഷിപ്പ് വിഭാഗങ്ങളിലാണ് പിരിച്ചുവിടൽ. സെയിൽസ് വിഭാഗത്തിൽ ചിലരെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്.

ജീവനക്കാർ ട്വീറ്റിലൂടെയാണ് പിരിച്ചു വിടുന്ന കാര്യം അറിയിച്ചത്. ഇന്ത്യയിലെ മാർക്കറ്റിങ് വിഭാഗം മേധാവി മുതൽ താഴെയുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയടക്കം പുറത്താക്കിയാണ് മസ്‌ക് തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു.

സിഇഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്റെ ബയോ ‘ചീഫ് ട്വിറ്റ്’ എന്ന് മസ്‌ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. കൈയിൽ ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റർ ആസ്ഥാനത്ത് എത്തിയത്. ലെറ്റ് ദാറ്റ് സിങ്ക് ഇൻ എന്ന് കുറിച്ച് മസ്‌ക് തന്നെയാണ് ഈ വിഡിയോ പങ്കുവച്ചതും.

ഏപ്രിൽ നാലിനാണ് 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മസ്‌ക് തുടക്കം കുറിച്ചത്. ഇടക്കുവെച്ച് ഇതിൽ താത്പര്യമില്ലെന്നു മസ്‌ക് അറിയിച്ചിരുന്നു. ഇതിനെതിരെ ട്വിറ്റർ ഉടമകൾ കോടതിയിൽ കേസ് നൽകിയതിന് പിന്നാലെ ഇടപാട് പൂർത്തിയാക്കുമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.

Top