സന്‍ഫ്രാന്‍സിസ്കോ: ദിവസേന പത്തു ലക്ഷത്തിലധികം സ്പാം അക്കൗണ്ടുകളാണ് നീക്കം ചെയ്യുന്നതെന്ന് ട്വീറ്റർ. സ്പാം അക്കൗണ്ടുകളെ കുറിച്ച് എലോൺ മസ്കുമായി തർക്കം നിലനിന്നിരുന്നു. ട്വിറ്റർ നൽകുന്ന റിപ്പോർട്ടുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ടെസ്ല സ്ഥാപകൻ എലോൺ മസ്ക് 4400 കോടി ഡോളറിന് ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു.
മസ്കിന് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ട്വിറ്ററിന്റെ തീരുമാനം. തർക്കം നിലനിന്ന സാഹചര്യത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചും ബോട്ടുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചത്. പ്രതിദിന ഉപയോക്താക്കളിൽ അഞ്ച് ശതമാനത്തിന് താഴെ മാത്രമേ സ്പാം അക്കൗണ്ടുകൾ ഉള്ളൂ.
ട്വിറ്ററിൽ സാധാരണയായി വ്യാജ വാർത്തകളും തട്ടിപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് സ്പാം അക്കൗണ്ടുകൾ വഴിയാണ്. മനുഷ്യരല്ലാതെ വിവിധ സോഫ്റ്റ് വെയറുകൾ നിയന്ത്രിക്കുന്ന ബോട്ട് അക്കൗണ്ടുകളും ഇക്കൂട്ടത്തിൽപ്പെടും. ട്വിറ്ററിന് മാത്രമല്ല എല്ലാ സമൂഹമാധ്യമങ്ങൾക്കും ഇത്തരം സ്പാം അക്കൗണ്ടുകൾ വലിയ തലവേദനയാണ്.
ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ദാതാക്കൾ പരസ്യത്തിനായി സമൂഹമാധ്യമ അക്കൗണ്ടുകളെ സമീപിക്കുന്നതും മുതൽ മുടക്കുന്നതും. ഉപയോക്താക്കളുടെ എണ്ണം എടുക്കുമ്പോൾ അതിൽ വലിയൊരു ശതമാനം സ്പാം അക്കൗണ്ടുകൾ ആണെങ്കിൽ പരസ്യത്തിന് പ്രയോജനം ലഭിക്കാതെ പോകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ബോട്ട് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്.
വാർത്തകൾ അയക്കുക, കാലാവസ്ഥാ അപ്ഡേറ്റുകൾ നൽകുക, തുടങ്ങിയ ആവശ്യങ്ങൾക്കായും ഓട്ടോമേറ്റഡ് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ എല്ലാ ഓട്ടോമേറ്റഡ് ബോട്ട് അക്കൗണ്ടുകളും അപകടകരമല്ലെന്നും ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നു.