മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സേഫല്ല ; മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി

ലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത്. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. കമ്പനിക്ക് സുരക്ഷാ ജോലികൾ ചെയ്യാൻ വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നൈറ്റ് ഫൗണ്ടേഷൻ കോൺഫറൻസിലെ അഭിമുഖത്തിൽ വെച്ച് ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മറുപടിയായാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

റോത്തിന്റെ രാജി പരസ്യദാതാക്കളെ കൂടുതൽ വലച്ചിട്ടുണ്ടെന്നാണ് സൂചന. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളിൽ പലരും ട്വിറ്ററിൽ നിന്ന് പിന്മാറി. മസ്ക് ഏകപക്ഷീയമായി എല്ലാം ചെയ്യാൻ തുടങ്ങിയത് രാജി കാര്യങ്ങളിലൊന്നാണെന്ന് റോത്ത് പറഞ്ഞു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന ന്യൂയോർക്ക് പോസ്റ്റ് ലേഖനത്തിന്റെ പ്രചരണത്തിൽ പിഴവ് സംഭവിച്ചതായും റോത്ത് പറഞ്ഞു. ബ്ലൂ ടിക്ക് സംബന്ധിച്ച തീരുമാനത്തെയും റോത്ത് വിമർശിച്ചു.

ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കഴിഞ്ഞ ദിവസമാണ് കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്. ഇതോടെ ട്വിറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്.

3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. നൂറുകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലായി രാജിവച്ചിരുന്നു. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം. നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു.

Top