ന്യൂഡൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവിയായ മഹിമ കൗൾ രാജി വെച്ചു. കുറച്ചു കാലം മാറി നിൽക്കുന്നതിനായാണ് രാജി വെച്ചതെന്ന് കൗൾ വിശദമാക്കി. എന്നാൽ മാര്‍ച്ച് വരെ മഹിമയുടെ സേവനം തുടരും. മഹിമയുടെ രാജി ഞങ്ങള്‍ക്ക് കനത്ത നഷ്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ കര്‍ത്തവ്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. വ്യക്തിപരമായ ജീവിത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവരുടെ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു’-ട്വിറ്റര്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മെച്ചെ പറഞ്ഞു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ഇന്ത്യൻ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ട്വിറ്റർ. ഈ സാഹചര്യത്തിലാണ് കൗളിന്റെ രാജി. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ‘കർഷക വംശഹത്യ’ ഹാഷ്ടാഗോടുകൂടി ട്വീറ്റിട്ട അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം താൽക്കാലികമായി മരവിപ്പിച്ചിരുന്നു.