ഇരട്ട കൊലപാതകം പ്രതിയെന്നു സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍

perambra

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വീട്ടിലെ കിടപ്പുമുറിയില്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതു രണ്ടും കണ്ടെത്താന്‍ പൊലീസ് രണ്ട് മാസത്തിലധികമായി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മാസങ്ങളായി അന്വേഷണം നീളുന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ അടക്കം രംഗത്തുവരികയും പ്രദേശത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇരുമ്പുവടി, കനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

Top