കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്‍റെ മൊഴി

കാസര്‍ഗോഡ് : പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് മൊഴി.

കൊല നടത്തിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേര്‍ന്നാണെന്നാണ് മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും എ പീതാംബരന്‍ മൊഴി നല്‍കി.

മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം.

കസ്റ്റഡിയിലുള്ള ആറുപേരെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കേസില്‍ അറസ്റ്റിലായ എ.പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക.

അതേസമയം, ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

Top