ട്വന്റി 20 ലോകകപ്പ്; ഇന്ത്യ പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്. ടൂര്‍ണമെന്റിലെ ആദ്യ മത്സരമായതിനാല്‍ ജയത്തോടെ തുടക്കമിടാനുള്ള ശ്രമത്തിലായിരിക്കും ഇരു ടീമും. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം.

ലോക റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതാണെങ്കില്‍ തൊട്ടുപിന്നിലുണ്ട് പാകിസ്താന്‍. ട്വന്റി 20യില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമനാണ് പാക് നായകന്‍ ബാബര്‍ അസം. 2204 റണ്‍സ് ആണ് പാക് നായകന്റെ സമ്പാദ്യം. കോലിയാകട്ടെ 90 മത്സരങ്ങളില്‍ നിന്ന് 3159 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.

ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ ഏഴിലും ജയം സ്വന്തമാക്കിയകതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് സ്വന്തമാണ്. ലോകകപ്പില്‍ പാകിസ്താനോട് തോറ്റിട്ടുമില്ല. കോലിക്കൊപ്പം രോഹിത് ശര്‍മയും കെ.എല്‍.രാഹുലും മിന്നിയാല്‍ ലോകകപ്പ് വേദിയിലെ പതിമൂന്നാം അങ്കത്തിലും ഇന്ത്യ ശോഭിക്കും. ഭുവനേശ്വര്‍ മികവ് കണ്ടെത്തിയിട്ടില്ലെങ്കിലും ബുംറയും ഷമിയും അശ്വിനും വിക്കറ്റ് വീഴ്ത്തുമെന്ന് കണക്കുകൂട്ടുന്നു ഇന്ത്യ.

ബാബര്‍ അസമിനൊപ്പം ഫകര്‍ സമാനും മുഹമ്മദ് റിസ്വാനുാണ് പാക് ബാറ്റിംഗ നിരയിലെ പ്രധാനികള്‍. ബൗളിംഗ് നിരയില്‍ ഷഹീന്‍ അഫ്രീദിക്കും ഹസന്‍ അലിക്കും ഷദബ് ഖാനും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ കഴിയും.

Top