ട്വന്റി ട്വന്റിക്കും രക്തസാക്ഷി ! പരിക്കേറ്റ പ്രവര്‍ത്തകന്‍ മരിച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ദീപുവാണ് (37) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

ശനിയാഴ്ച കിഴക്കമ്പലം പഞ്ചായത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വീടുകയറി പ്രചരണം നടത്തിയ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍, സൈനുദ്ദീന്‍, അബ്ദുറഹ്‌മാന്‍, അബ്ദുള്‍ അസീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സാരമായി മര്‍ദ്ദനമേറ്റ ദീപുവിന് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവമാണെന്ന് ബോധ്യപ്പെടുകയും സ്ഥിതി ഗുരുതരമായതോടെ യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. നില ഗുരുതരമായി തുടരുന്നതിനിടെയാണ് അന്ത്യം.

 

Top