കൊളംബോ: ഇന്ത്യയെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 19.4 ഓവറില്‍ ശ്രീലങ്ക ഇത് മറികടന്നു.
പുറത്താകാതെ 34 പന്തില്‍ 40 റണ്‍ അടിച്ച ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ മിനോദ് ഭാനുക 36 റണ്‍സ് നേടി. കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍, സക്കറിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും നേടി.
ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നാല് താരങ്ങളാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. നായകന്‍ ശിഖര്‍ ധവാന്‍ 40 റണ്‍സ് നേടി. ആദ്യ മത്സരത്തിനിറങ്ങിയ ഋതുരാജ് ഗയ്ക്വാദ് 21 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സും നിതീഷ് റാണ ഒമ്പത് റണ്‍സുമെടുത്തു. 13 പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ശ്രീലങ്കക്കായി അഖില ദനഞ്ജയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹസരംഗ, ഷാനക, ചമീര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോർ ഇന്ത്യ 20 ഓവറിൽ 132-5, ശ്രീലങ്ക 19.4 ഓവറിൽ 133-6. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.