ട്വന്റി20; രാഹുലിന് സൂപ്പര്‍ സെഞ്ച്വറി, ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെ തറപറ്റിച്ച് ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പത്ത് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.

കെ. എല്‍. രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തിന് തിളക്കം കൂട്ടിയത്. 54 പന്തുകള്‍ നേരിട്ട രാഹുല്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുലിന്റെ രണ്ടാം ട്വന്റി20 സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ (30 പന്തില്‍ 32), ശിഖര്‍ ധവാന്‍ (നാല് പന്തില്‍ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 20 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റാഷിദ്, ഡേവിഡ് വില്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഓപ്പണിങ് താരം ജോസ് ബട്‌ലര്‍ (46 പന്തില്‍ 69) അര്‍ധസെഞ്ചുറി നേടി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് ജാദവിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കൊതുക്കിയത്. ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Top