ഗവാസ്‌കറെ മര്‍ദിച്ച കേസ്; എഡിജിപിയുടെ മകള്‍ പഞ്ചാബിലേക്കു പോയതോടെ മൊഴിയെടുപ്പു മുടങ്ങി

ADGP Sudhesh Kumar

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പഞ്ചാബിലേക്കു പോയതോടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി.

ഇതിനെതുടര്‍ന്ന്, മൊഴി രേഖപ്പെടുത്താന്‍ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. ഗവാസ്‌കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും.

സുദേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അതനുസരിച്ചു നടപടിയും പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍, വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാന്‍ തയാറാണെന്നും സുദേഷ് കുമാര്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ഇവര്‍ മടങ്ങിയെത്തുന്ന 29 നു ശേഷം സമയം അനുവദിക്കണമെന്നു കാണിച്ചാണു ക്രൈംബ്രാഞ്ച് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കിയത്.

എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന പരാതിയില്‍ ഗവാസ്‌കറും ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ എഡിജിപിയുടെ മകളും ഉറച്ചുനില്‍ക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

Top