അയ്യപ്പന്‍റെ പേരിൽ വോട്ട് പിടുത്തം ; സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്

തൃശ്ശൂര്‍ : അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ഇന്ന് അറിയാം. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടര്‍ന്ന് ബിജെപി നല്‍കിയ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. ഈ പരാമർശത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ ടി വി അനുപമ സുരേഷ് ഗോപിയിൽ നിന്ന് വിശദീകരണം തേടിയത്. ഇതേത്തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് കളക്ടര്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. നോട്ടീസിന് 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Top