മലപ്പുറം: തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്.
സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. ശേഷം മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് വിറ്റു. കിട്ടിയ പണം തുല്യമായി പങ്ക് വെച്ചെടുത്തു. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വിഷ്ണുവിന്റെ പറമ്പില്‍ കുഴിച്ചിട്ടു. അവിടെ മണ്ണും മെറ്റലും എം സാന്‍ഡും മറ്റും നിരത്തി മൂടി, അവിടെ ബാത്ത്റൂം നിര്‍മിക്കാന്‍ ആയിരുന്നു പ്രതികളുടെ നീക്കം.
ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരില്‍ തന്നെയുള്ള സ്വര്‍ണക്കടയില്‍ സ്വര്‍ണം വില്‍ക്കാനെത്തിയിരുന്നു. സുജിതയുടെ സ്വര്‍ണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്ണുവാണ് ആഭരണങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുന്‍പ് തന്നെ വിഷ്ണു തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.