ഗാന്ധിജിക്ക് ബിരുദം പോലുമില്ലെന്ന് ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍, പരാമര്‍ശം ചവറെന്നാണ് ചെറുമകന്‍

ദില്ലി: മഹാത്മാ ഗാന്ധിക്ക് ഒരു ബിരുദം പോലും ഉണ്ടായിരുന്നില്ല എന്ന ജമ്മു കശ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. മനോജ് സിന്‍ഹയുടെ പരാമര്‍ശത്തെ ചവറെന്നാണ് തുഷാര്‍ ഗാന്ധി വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ചയായിരുന്നു മനോജ് സിന്‍ഹയുടെ പരാമര്‍ശം. രാഷ്ട്രപിതാവ് ഒരു സര്‍വ്വകലാശാല ബിരുദം പോലുമില്ലിന്നും വിദ്യാ സമ്പന്നരായ ചിലര്‍ വിചാരിച്ചിരിക്കുന്നത് ഗാന്ധിജിക്ക് നിയമ ബിരുദം ഉണ്ടെന്നാണ് എന്നാല്‍ അദ്ദേഹത്തിന് ഒരു ഡിഗ്രിയും ഇല്ലെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഡിഗ്രി വിദ്യാഭ്യാസത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാവണം. ആരാണ് പറയുക ഗാന്ധിജിക്ക് വിദ്യാഭ്യാസമില്ലെന്ന്. അങ്ങനെ പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല. എന്നാല്‍ ഒരു സര്‍വ്വകലാശാല ബാരുദം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നിയമ ബിരുദമുണ്ടെന്നാണ് ചിലര്‍ കരുതുന്നത്. പക്ഷേ അദ്ദേഹത്തിന് അതുമില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത എന്നുപറയുന്നത് ഹൈസ്കൂള്‍ ഡിപ്ലോമയാണ്. അദ്ദേഹം നിയമം പരിശീലിക്കാന്‍ യോഗ്യത നേടി. എന്നാല്‍ നിയമ ബിരുദം ഉണ്ടായിരുന്നില്ല എന്നായിരുന്നു മനോജ് സിന്‍ഹയുടെ പരാമര്‍ശം.

എന്നാല്‍ എപ്പോഴും സത്യത്തിന്റെ പാത പിന്തുടര്‍ന്നതില്‍ ഗാന്ധിജിയെ അഭിനന്ദിക്കാനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ മടിച്ചില്ല. ഗാന്ധിജി രാജ്യത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. അവ എല്ലാത്തിന്റേയും ശ്രദ്ധാ കേന്ദ്രം സത്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ സത്യമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. വെല്ലുവിളികള്‍ വന്നപ്പോളും സത്യത്തെ കൈവിടാന്‍ ഗാന്ധിജി തയ്യാറായില്ല. മനസാക്ഷിയുടെ ശബ്ദത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രപിതാവായതെന്നുമാണ് മനോജ് സിന്‍ഹ പറഞ്ഞത്. രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശത്തിന് പിന്നാലെ മനോജ് സിന്‍ഹ നേരിടുന്നത്.

Top