തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പക പോക്കലെന്ന് സംശയം: ബിജെപി

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നതായും ശ്രീധരന്‍ പിള്ള ആരോപിച്ചു.

പത്ത് വര്‍ഷം പഴക്കമുള്ള കേസിലാണ് കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തിയത്. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തുഷാറിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പത്തുവര്‍ഷം മുന്‍പുനടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലു ദിവസം മുന്‍പാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി. സാമ്പത്തികകുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പുകല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്താല്‍ തുഷാറിനു ജയില്‍ മോചിതനാകാം. അതിനായുള്ള ശ്രമങ്ങള്‍ തുടരവെ ഇപ്പോള്‍ തുഷാറിന് സഹായ വാഗ്ദാനവുമായി യൂസഫലി രംഗത്തെത്തിയിട്ടുണ്ട്.

Top