നെതന്യാഹു ലോകത്ത് ജൂത വിരുദ്ധത വളര്‍ത്തുന്നു; റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

അങ്കാറ: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷവിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നെതന്യാഹു ഗസ്സയിലെ കശാപ്പുകാരനാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. നെതന്യാഹു ലോകത്ത് ജൂത വിരുദ്ധത വളര്‍ത്തിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഹമാസിനെ വിമോചന സംഘം എന്നു വിശേഷിപ്പിച്ച ഉര്‍ദുഗാന്‍ ഇസ്രായേലിനെ ഭീകരരാഷ്ട്രമായി മുദ്ര കുത്തുകയും ചെയ്തു. ഗസ്സയിലെ കശാപ്പുകാരന്‍ എന്ന പേരില്‍ നെതന്യാഹു ചരിത്രത്തില്‍ തന്റെ പേര് എഴുതിക്കഴിഞ്ഞു.ഗസ്സയില്‍ താന്‍ നടത്തിയ കൊലപാതകങ്ങളിലൂടെ യഹൂദ വിരുദ്ധതയെ പിന്തുണച്ച് ലോകത്തെ എല്ലാ ജൂതന്മാരുടെയും സുരക്ഷയെ നെതന്യാഹു അപകടത്തിലാക്കുകയാണ്. ഇസ്രായേലുമായുള്ള ബന്ധം തുര്‍ക്കി വിച്ഛേദിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നത് തുടരുന്നതിലൂടെ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ആ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയാണെന്ന് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. ‘നെതന്യാഹു ഭരണകൂടം നടത്തിയ പ്രസ്താവനകള്‍, താത്ക്കാലിക വെടിനിര്‍ത്തല്‍ ശാശ്വത വെടിനിര്‍ത്തലായി മാറുമെന്ന ഞങ്ങളുടെ പ്രതീക്ഷകളെ കുറയ്ക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളും അംബാസഡര്‍മാരെ വീണ്ടും നിയമിച്ചത്. വ്യാപാര ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ദീര്‍ഘകാല വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചേക്കാവുന്ന പുതിയ ഊര്‍ജ്ജ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരുകക്ഷികളും ചര്‍ച്ച ചെയ്തിരുന്നു. ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നപടികളില്‍ പ്രതിഷേധിച്ച് തുര്‍ക്കി ഇസ്രായേലില്‍ നിന്നും അംബാസിഡറെ തിരികെ വിളിച്ചിരുന്നു.

ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന പോരാളികളുടെ സംഘമാണെന്നും ഉര്‍ദുഗാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭീകരസംഘടനയെ പോലെയാണ് ഇസ്രായേല്‍ പെരുമാറുന്നതെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top