തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവെച്ചു

തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവെച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ തുര്‍ക്കിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുലൈമാന്‍ രാജിവെച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം തുര്‍ക്കിയിലെ 30 നഗരങ്ങളില്‍ 48 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കൂട്ടമായി പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇതേ തുടര്‍ന്നാണ് സുലൈമാന്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

തന്റെ രാജ്യത്തെ ഒരിക്കലും വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് സുലൈന്മാന്‍ പറഞ്ഞു. രാജ്യത്തോടും ജനങ്ങളോടും ജീവിതകാലം മുഴുവന്‍ താന്‍ വിശ്വസ്തനായിരിക്കും. തന്നോട് ക്ഷമിക്കണമെന്നും രാജി പ്രസ്താവനയില്‍ സുലൈമാന്‍ പറഞ്ഞു. അതേസമയം, രാജ്യത്ത 59,956 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 52,312 പേരും ചികിത്സയിലാണ്. 1,198 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Top