turkey protesters against law amendment-50 arrested

അങ്കാറ: തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 50ലേറെപ്പേര്‍ അറസ്റ്റിലായി. ജനഹിത പരിശോധനാ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഇതിനെതിരെ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജനഹിത പരിശോധനയില്‍ പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന് എതിരായി കൂടുതല്‍ പേര്‍ വോട്ട് ചെയ്ത അന്റാല്‍യയില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതും. 15 പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്.

ഏകപക്ഷീയമായ രീതിയിലുള്ള പ്രചരണങ്ങളും നടപടികളുമാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്നത്. രാജ്യത്തിന്റെ അന്താരാഷ്ട്ര നിലവാരത്തിനു ചേര്‍ന്നതല്ല ഭരണഘടനാ ഭേദഗതിക്കുള്ള നീക്കമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എര്‍ദോഗനു അധികാരങ്ങള്‍ പൂര്‍ണമായും കൈയടക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കമെന്നും ഇത് രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഇതിനെയെല്ലാം അവഗണിച്ചാണ് ഭരണഘടനാ ഭേദഗതിക്കുള്ള ജനഹിതപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

തിങ്കളാഴ്ച നടന്ന ജനഹിത പരിശോധനയില്‍ എര്‍ദോഗന്‍ നിര്‍ദേശിച്ച ഭരണഘടനാ ഭേദഗതികള്‍ക്ക് അനുകൂലമായി 51.5 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം സര്‍വശക്തനായ പ്രസിഡന്റില്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇതു നടപ്പാക്കുമ്പോള്‍ 2029 വരെ എര്‍ദോഗനു പ്രസിഡന്റായി തുടരാനും അവസരമുണ്ടാകും.

Top