വ്യാപാര, സാമ്പത്തിക മേഖലകളിൽ സഹകരണം ശക്തമാക്കി തുർക്കിയും ഖത്തറും

ദോഹ : അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ സ്‌നേഹ സമ്മാനമായി നൽകി തുർക്കി പ്രസിഡന്റ് തയ്യിപ് ഉർദുഗാൻ. പകരം ഇതിഹാസ താരം ലയണൽ മെസി ഒപ്പുവച്ച അൽ ഹിൽമ പന്ത് സമ്മാനമായി നൽകി അമീറും.

ലുസെയ്ൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ തുർക്കിഷ് ബ്രാൻഡ് ആയ ടോഗിന്റെ 2 ഇലക്ട്രിക് കാറുകളാണ് ഉർദുഗാൻ അമീറിന് സമ്മാനിച്ചത്. പ്രസിഡന്റിനെ ഒപ്പമിരുത്തി അമീർ തന്നെ വാഹനം ഓടിച്ച് ചെറു സവാരിയും നടത്തി. കാറിന്റെ പരിസ്ഥിതി സൗഹൃദ സവിശേഷതകൾ ഉർദുഗാൻ അമീറിന് വിശദീകരിക്കുകയും ചെയ്തു.

ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിന്റെ ഫൈനലിൽ ഉപയോഗിച്ച അൽ ഹിൽമ് പന്തിൽ ലയണൽ മെസ്സിയുടെ കയ്യൊപ്പ് പതിപ്പിച്ചാണ് അമീർ സമ്മാനമായി നൽകിയത്.

കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് നേതാക്കൾ ചർച്ച നടത്തി. വ്യാപാരം, സാമ്പത്തിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും മേഖലയും ലോകവും നേരിടുന്ന പ്രധാന വെല്ലുവിളികളും ചർച്ചയായി. ഖത്തറും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൂട്ടായ പ്രസ്താവനയിലും രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ചു. അമീറിന്റെ ഔദ്യോഗിക അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് ഉർദുഗാൻ മടങ്ങിയത്.

ഗൾഫ് പര്യടനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച വൈകിട്ടാണ് ഉർദുഗാൻ ദോഹയിലെത്തിയത്. ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉർദുഗാനെയും സംഘത്തെയും ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയും സംഘവുമാണ് സ്വീകരിച്ചത്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഗൾഫ് പര്യടനമാണിത്. ഗൾഫ് മേഖലയിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പര്യടനത്തിൽ ഇരുന്നൂറോളം ബിസിനസ് പ്രമുഖരും എർദുഗാന് ഒപ്പമുണ്ട്.

Top