ഭരണപക്ഷത്തിന് കാലിടറി . . വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം, അന്തംവിട്ട് തമിഴകം

ചെന്നൈ: ആര്‍.കെ.നഗറിലെ ടി.ടി.വി ദിനകരന്റെ വിജയത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ് തമിഴകം.

ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ ഇവിടെ വന്‍ വിജയം നേടിയത്.

സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ദിനകരന്‍ നേടിയത്.

അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടിവന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നല്ല ലീഡുയര്‍ത്തിയ ദിനകരന്‍ 7276 വോട്ട് പിന്നിട്ടപ്പോള്‍ കൗണ്ടിങ് കേന്ദ്രത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

ഈ ഘട്ടത്തില്‍ 2738 വോട്ട് മാത്രമാണ് അണ്ണാ ഡി.എം.കെക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ 1182 വോട്ടായിരുന്നു ഈ സമയത്ത് നേടിയിരുന്നത്.

ഇതിനു ശേഷം സുരക്ഷാ സേന എത്തിയതിനു ശേഷമാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്.

ദിനകരന്‍ വിജയിച്ചതോടെ ജയലളിതയുടെ പിന്‍ഗാമിയായി അദ്ദേഹം ചിത്രീകരിക്കപ്പെടും. ഇത് തമിഴക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.

അത്തരമൊരു സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കൂട്ടമായി ദിനകരന്‍പക്ഷത്തേക്ക് മാറാനും സര്‍ക്കാര്‍ താഴെ പോവാനും സാധ്യത വളരെ കൂടുതലാണ്.

ജയിലില്‍ കിടക്കുന്ന ശശികലക്കും ദിനകരന്റെ വിജയം വലിയ നേട്ടമാകും.

അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ വിജയിച്ചത്.

Top