നാശം വിതച്ച് സുനാമി : ഇന്തോനേഷ്യയില്‍ മരണം 373 കടന്നു

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു.

ശക്തമായ തിരയേറ്റം തുടരുന്നതിനാല്‍ സുനാമി ജാഗ്രതാ നിര്‍ദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്‌നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബാന്റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top