തെരുവ് പട്ടിയെയും ഉടമസ്ഥരില്ലാത്ത ഗോമാതാവിനെയും ഓടിച്ചിട്ട് പിടിത്തം തുടങ്ങി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് വരുമ്പോള്‍ നാടും നഗരവും മോടി പിടിപ്പിക്കാന്‍ തെരുവ് പട്ടികളെയും തെരുവ് പശുക്കളെയും ഓടിച്ചിട്ട് പിടിക്കുന്നു. ചേരിയുടെ കാഴ്ച മറയ്ക്കാന്‍ മതില്‍ ഉയര്‍ത്തിക്കെട്ടിയ വിവാദത്തിന് പിന്നാലെ വിവാദങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് മോദി. സുരക്ഷയ്ക്കുതന്നെയാണ് പ്രാധാന്യം. 24-ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പോലും പറക്കാന്‍ പാടില്ല. ജാമര്‍ വാഹനങ്ങള്‍ യു.എസില്‍ നിന്നും എത്തിച്ചു. റോഡ് ഷോ നടക്കുന്ന വീഥിയില്‍ രാവിലെ എട്ടിനുശേഷം ഗതാഗതം നിരോധിച്ചു. സി.ബി.എസ്.ഇ. പരീക്ഷയെഴുതുന്ന കുട്ടികള്‍ പോലും അതിനുമുന്നേ സ്‌കൂളിലെത്തണം. അവര്‍ക്ക് അവിടെ പ്രഭാതഭക്ഷണം തയ്യാര്‍.

പൊതുപരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്തെ സൊസൈറ്റികള്‍ പൊലീസ് കാവലിലാണ്. അകത്ത് കയറാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. തെരുവുപട്ടികളെയും പശുക്കളെയും ഒരാഴ്ചയായി ഓടിച്ചിട്ട് പിടിക്കുന്നു. എങ്ങാനും പ്രസിഡന്റിന്റെമുന്നില്‍ ചാടിയാലോയെന്ന ജാഗ്രത. വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം നിറംപൂശി നില്‍ക്കുന്നു. പല ഭാവങ്ങളില്‍ മോദിയും ട്രംപും ആ ചുവരുകളില്‍ നിറഞ്ഞിട്ടുണ്ട്. മീഡിയനുകളില്‍ വളര്‍ച്ചയെത്തിയ എണ്ണപ്പനകള്‍ അതേപടി നട്ടുപിടിപ്പിച്ചു. വഴികളിലെ ഓരോ മനുഷ്യനെയും ക്യാമറകള്‍ ഒപ്പിയെടുക്കും. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം സി.സി.ടി.വി. ക്യാമറകള്‍ നിര്‍ബന്ധമാക്കി.

സ്റ്റേഡിയത്തിനുമുന്നിലെ ടെലികോം ടവറുകള്‍ അശ്രീകര കാഴ്ചയാകാതിരിക്കാന്‍ അവയെല്ലാം പൈന്‍ മരങ്ങളുടെ രൂപത്തിലാക്കി. സ്റ്റേഡിയത്തിനകത്തെ സീറ്റുകളുടെ വര്‍ണവിന്യാസം ഗംഭീരമാണ്. താഴത്തെ നിരകള്‍ മുഴുവന്‍ ഓറഞ്ച് നിറം. മുകളിലേക്ക് നീലയും മഞ്ഞയും ചേര്‍ന്ന ഡിസൈനുകള്‍. പവലിയനുതാഴെയാണ് മോദിയും ട്രംപും അഭിവാദ്യം സ്വീകരിക്കുന്ന വൃത്താകൃതിയിലുള്ള വേദി. അത് കറങ്ങുന്നതാണെന്നും സൂചനയുണ്ട്. ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ രാവിലെ മുതല്‍ പിടിച്ചിരുത്താന്‍ ഗുജറാത്തിലെ മികച്ച ഗായകരും നര്‍ത്തകരും ഇവിടെ ഒത്തുചേരും. 25 കിടക്കകളുള്ള ഒരു ആധുനിക ആശുപത്രിയും സ്റ്റേഡിയത്തില്‍ സജ്ജമാണ്.

27 പാര്‍ക്കിങ് കേന്ദ്രങ്ങിലേക്കാണ് സമീപത്തെ 12 ജില്ലകളില്‍നിന്നുള്ള ജനം എത്തുക. അവിടെയെല്ലാം വെള്ളം, ഭക്ഷണം, ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ നടന്നാണ് സ്റ്റേഡിയത്തിലെത്തുക. നൂറോളം കവാടങ്ങളില്‍ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നോക്കി സുരക്ഷാ പരിശോധനയ്ക്കു ശേഷം കടത്തിവിടും. റോഡ് ഷോ നടക്കുന്ന വീഥികളുടെ അരികില്‍ അമ്പത് വേദികള്‍ തയ്യാറാണ്. ഇവിടെയാണ് വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകള്‍ ട്രംപിനും കുടുംബത്തിനുമായി അവതരിപ്പിക്കുക.

നഗരത്തിലെ മുന്നൂറോളം സംഘടനകളും വിദ്യാലയങ്ങളുമാണ് വഴിയരികില്‍ ആളെക്കൂട്ടുക. എല്ലാവര്‍ക്കും സ്ഥലം അനുവദിച്ചു നല്‍കി. നാല്‍പ്പതോളം കാറുകളുടെ വ്യൂഹമാണ് പ്രസിഡന്റിന്റെ ബീറ്റ്‌സ് എന്ന വാഹനത്തിന് ഒപ്പം റോഡ് ഷോയിലുണ്ടാവുക എന്നാണ് സൂചന. യു.എസ്. വ്യോമസേനയുടെ ആറു ചരക്കുവിമാനങ്ങളാണ് പ്രസിഡന്റിനും പരിവാരങ്ങള്‍ക്കും മൂന്നരമണിക്കൂര്‍ ചെലവഴിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമായി എത്തുന്നത്. അവയില്‍ മൂന്നെണ്ണം ഇതുവരെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് വരുമ്പോള്‍ കാണുന്നതെല്ലാം ഗംഭീരമായിരിക്കണം എന്നാണ് ട്രംപിന്റെ നിര്‍ദ്ദേശം.

Top