ട്രംപ് ഇംപീച്ച്‌മെന്റ് നേരിടേണ്ടിവന്നേക്കുമെന്ന് മൈക്കല്‍ കപ്യൂട്ടോ

വാഷിംങ്ടണ്‍: തന്നെ ഇംപീച്ച് ചെയ്യാന്‍ നീക്കമുണ്ടായാല്‍ രാജ്യത്തിന്റെ വിപണി ഇടിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പുറത്തുപോയാല്‍ എല്ലാവരും ദരിദ്രരാകുമെന്നും, രാജ്യം ശക്തമായ തിരിച്ചടി നേരിടുമെന്നും, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ എങ്ങനെ ഇംപീച്ച് ചെയ്യാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

സാമ്പത്തിക നിയമം ലംഘിച്ച കേസില്‍ ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ കുറ്റം സമ്മതിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ രണ്ട് സ്ത്രീകള്‍ക്ക് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കിയതിലൂടെ നിയമ ലംഘനം നടത്തിയെന്നാണ് കേസുള്ളത്. താന്‍ പണം നല്‍കിയത് ട്രംപിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് കോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്. മാന്‍ഹാട്ടന്‍ കോടതിയിലാണ് കോഹന്‍ കുറ്റസമ്മതം നടത്തിയത്.

അതേസമയം ട്രംപ് ഉടന്‍ തന്നെ ഇംപീച്ച്‌മെന്റ് നേരിടേണ്ടി വരാനുള്ള സാധ്യത വര്‍ധിച്ചതായി ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് സഹായി മൈക്കല്‍ കപ്യൂട്ടോ പറഞ്ഞു. സാമ്പത്തിക വഞ്ചന, നികുതിവെട്ടിപ്പ്, തെരഞ്ഞെടുപ്പിലെ സാമ്പത്തിക ക്രമക്കേട്, ബാങ്കുകളില്‍ വ്യാജരേഖ നല്‍കല്‍ തുടങ്ങി എട്ട് കേസുകളിലെ കുറ്റങ്ങളിലാണ് മൈക്കല്‍ കോഹന്‍ കുറ്റ സമ്മതമൊഴി നല്‍കിയത്. ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ഈ കാരണങ്ങള്‍ മതിയെന്നാണ് കപ്യൂട്ടോ വിലയിരുത്തുന്നത്.

പ്ലേബോയ് മോഡല്‍ കാരെന്‍ മക്‌ഡോഗല്‍, നീലച്ചിത്ര നായിക സ്റ്റോമി ഡാനിയല്‍സ് എന്നിവരാണു ട്രംപുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഈ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചെങ്കിലും ഇവരെ പണം നല്‍കി നിശബ്ദരാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top