ട്രംപിന്റെ വാഹനം ലേലത്തില്‍; സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂരും

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയിസ് ലേലത്തില്‍ വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിരിക്കുന്നത്.

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ഈ വാഹനം ട്രംപിന്റെ ഉടമസ്ഥതയിലല്ല. 2010-ലാണ് ഈ റോള്‍സ് റോയ്സ് ഫാന്റം ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കുന്നത്.

നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഓടിയിട്ടുള്ളത്. 2010-ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില.

വാഹനം വാങ്ങുന്നവര്‍ക്കായി ട്രംപിന്റെ ഓട്ടോഗ്രാഫ് പതിപ്പിച്ചിട്ടുള്ള യൂസേഴ്സ് മാനുവലും നല്‍കുന്നുണ്ട്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്’ എന്നാണ് യൂസേഴ്സ് മാനുവലില്‍ എഴുതിയിരിക്കുന്നത്. തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളും ഈ ഫാന്റത്തിനുള്ളില്‍ ഒരുങ്ങിയിട്ടുണ്ട്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.

Top