ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ടത് ഇന്ത്യന്‍ വംശജ

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ ട്വിറ്ററിന്റെ നിയമകാര്യ മേധാവി വിജയ ഗഡ്ഡേയാണ് ട്രംപിനെ വിലക്കാന്‍ തീരുമാനമെടുത്തത്. കാപ്പിറ്റോള്‍ കലാപത്തിന് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

45കാരിയായ വിജയ ഗഡ്ഡേ ഇന്ത്യയിലാണ് ജനിച്ചത്. യു.എസിലെ ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന അച്ഛനൊപ്പം ചെറുപ്പത്തിലേ അമേരിക്കയിലേക്ക് കുടിയേറിയ ഗഡ്ഡേ വളര്‍ന്നതെല്ലാം ടെക്സസിലാണ്. ന്യൂ ജേഴ്സിയിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലോ സ്‌കൂളില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി.

ഒരു ദശാബ്ദത്തോളം ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി പ്രവര്‍ത്തിക്കുന്ന നിയമകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷം 2011ലാണ് ഗഡ്ഡേ ട്വിറ്റര്‍ കമ്പനിയിലെത്തിയത്. കോര്‍പ്പറേറ്റ് അഭിഭാഷക എന്ന നിലയില്‍ ട്വിറ്ററിന്റെ പിന്നണിയില്‍ കമ്പനിയുടെ പോളിസി നയങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യങ്ങളാണ് ഗഡ്ഡേ നിയന്ത്രിച്ചിരുന്നത്. ആഗോള രാഷ്ട്രീയത്തില്‍ ട്വിറ്ററിന്റെ പങ്ക് വര്‍ധിച്ചതോടെ ഗഡ്ഡേയുടെ സ്വാധീനം ട്വിറ്ററിന്റെ നയങ്ങളെ ഏറെ മികവുറ്റതാക്കാനും സഹായിച്ചു.

ഇതിനോടകം നിരവധി പേരുടെ പ്രശംസയും ഗഡ്ഡേയെ തേടിയെത്തിയിട്ടുണ്ട്. നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഏറ്റവും ശക്തയായ സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ് എന്നാണ് ഗഡ്ഡേയെ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ പൊളിറ്റിക്കോ വിശേഷിപ്പിച്ചത്. ഇന്‍സ്‌റ്റൈല്‍ മാഗസീന്‍ ലോകത്തെ മാറ്റിമറിച്ച 50 വനിതകളുടെ പട്ടികയിലും ഗഡ്ഡേയെ ഉള്‍പ്പെടുത്തിയിരുന്നു.

Top