കുര്‍ദ് പോരാളികളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍ : കുര്‍ദുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കുര്‍ദുകള്‍ തുര്‍ക്കിയെ പ്രകോപിപ്പിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

തുര്‍ക്കി ഭീകരസംഘടനയായി കരുതുന്ന വൈപിജിയെ ലക്ഷ്യമിട്ട് സൈനികനീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
സിറിയന്‍ അതിര്‍ത്തിയില്‍ 30 കിലോമീറ്റര്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച് സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ട്. കുര്‍ദുകളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കും. 20മൈല്‍ സുരക്ഷിത മേഖല തീര്‍ക്കുക – ട്രംപ് ട്വീറ്റ് ചെയ്തു.

സിറിയയിലെ ഐഎസ്‌ഐഎസിനെ ഇല്ലാതാക്കാനുള്ള യുഎസ് നയത്തിലെ പ്രധാന പങ്കാളികളാണ് റഷ്യ, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങള്‍. യുഎസ് സൈന്യത്തെ തിരിച്ച് കൊണ്ടുവരാനുള്ള സമയമാണിത്. അവസാനമില്ലാത്ത യുദ്ധങ്ങള്‍ നിര്‍ത്തൂ… ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

കുര്‍ദ് പോരാളികള്‍ക്ക് അമേരിക്ക നല്‍കുന്ന സഹായത്തെ തുര്‍ക്കി ദീര്‍ഘകാലമായി വിമര്‍ശിച്ച് വരികയാണ്. വൈപിജിയും അതിന്റെ രാഷ്ട്രീയ വിഭാഗമായ കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ഭീകര സംഘടനകളാണെന്നാണ് തുര്‍ക്കിയുടെ പക്ഷം. നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പികെകെ)യുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും തുര്‍ക്കി പറയുന്നു.

Top