യുഎസ് സൈനികരുടെ ഭൗതിക ശരീരം വിട്ടു നല്‍കി; കിങ് ജോങ്ങിന് നന്ദി പറഞ്ഞ് ട്രംപ്

kim-and-trumphhhhhhhh

വാഷിംങ്ടണ്‍: കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതിക ശരീരം വിട്ടു നല്‍കുമെന്ന വാക്ക് യാഥാര്‍ത്ഥ്യമാക്കിയ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 1950-53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതശരീരം സ്വദേശത്തേയ്ക്ക് മടക്കി അയക്കുവാനാണ് നോര്‍ത്ത് കൊറിയ തയ്യാറായത്.

കിങ്- ജോങ് ഉന്‍, നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സേനാനായകരുടെ ഭൗതിക ശരീരം വിട്ടു തരുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച നിങ്ങള്‍ക്ക് നന്ദി. ഞാന്‍ ഇക്കാര്യത്തില്‍ ഒരിക്കലും അത്ഭുതപ്പെടുന്നില്ലെന്നും ഇത് സംബന്ധിച്ച നിങ്ങളുടെ കത്തിന് നന്ദി എന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ 55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഏറ്റുവാങ്ങി. എന്നാല്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളില്‍ ഒരാളുടെ മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തും.

ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ തീരുമാന പ്രകാരമാണ് ഉത്തരകൊറിയ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്നത്. 55 സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ദക്ഷിണ കൊറിയയിലെ ഓസന്‍ വ്യോമത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന ഏറ്റുവാങ്ങിയത്.

Top