പാര്‍ട്ടിക്കിടെ യുഎസിന്റെ ആക്രമണ പദ്ധതി രേഖകള്‍ ട്രംപ് അതിഥികളെ കാണിച്ചു; ഗുരുതര ആരോപണം

വാഷിങ്ടൺ : യുഎസിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള തന്ത്രപ്രധാന രേഖകൾ ഗോൾഫ് ക്ലബിലെ പാർട്ടിക്കിടെ അതിഥികളെ കാണിച്ചെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണം. പേര് വെളിപ്പെടുത്താത്ത രാജ്യത്തിനെതിരെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഡോണൾഡ് ട്രംപിന്റെ രണ്ടു സ്റ്റാഫുകളും ഒരു പ്രസാധകനുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ഇവർക്ക് യാതൊരുവിധത്തിലുള്ള സെക്യൂരിറ്റി ക്ലിയറൻസും ഉണ്ടായിരുന്നില്ല. ന്യൂജഴ്സിയിലെ ബെഡ്മിസ്റ്റർ ഗോൾഫ് ക്ലബിലായിരുന്നു ട്രംപിന്റെ പാർട്ടി.

പ്രതിരോധ വകുപ്പും ഒരു സൈനിക ഉദ്യോഗസ്ഥനും ആക്രമണ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞ ട്രംപ്‌ അതിന്റെ രഹസ്യ രേഖകളും അതിഥികളെ കാണിച്ചു. ഇത് രഹസ്യസ്വഭാവമുള്ള രേഖകളാണെന്ന് പാർട്ടിക്കിടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ട്രംപിന്റെ പക്കലുള്ള രഹസ്യ രേഖകളിൽ അമേരിക്കയുടെയും വിദേശരാജ്യങ്ങളുടെുയും പ്രതിരോധ ആയുധശേഷി സംബന്ധിച്ച വിവരങ്ങളും ഉൾപ്പെട്ടിരുന്നു. യുഎസിന്റെ ആണവപദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ആക്രമണത്തിനുള്ള സാധ്യത, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളും ഇതിൽ ഉൾപ്പെടുന്നു

2021 ജനുവരിയി‍ൽ വൈറ്റ്ഹൗസ് വിട്ടു ഫ്ലോറിഡയിലെ മാരലഗോയിലുള്ള സ്വന്തം റിസോർട്ടിലേക്കു താമസം മാറ്റിയപ്പോൾ ഔദ്യോഗിക രഹസ്യരേഖകൾ കടത്തിയെന്ന കേസില്‍ ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. മയാമിയിലുള്ള ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച അദ്ദേഹം ഹാജരാകണം. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി എന്നിങ്ങനെ 7 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. രേഖകൾ സൂക്ഷിക്കാൻ വകുപ്പുണ്ടെന്നും ഇപ്പോൾ അവയ്ക്ക് രഹസ്യസ്വഭാവമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

മാരലഗോയിലെ വസതിയിൽ നിന്ന് കെട്ടുകണക്കിനു രേഖകളാണ് എഫ്ബിഐ കഴിഞ്ഞ വർഷം കണ്ടെടുത്തത്. ജയിൽശിക്ഷ വരെ കിട്ടിയേക്കാവുന്ന ഇത്തരമൊരു കേസിൽ ഇതാദ്യമാണ് ഒരു മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ ഇതൊന്നും ട്രംപിനു തടസ്സമാകില്ല. ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെ രാഷ്ട്രീയ നീക്കമാണിതെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ ആരോപിച്ചു.

Top